പ്ലാസ്റ്റിക് രുചിക്കുന്നിടങ്ങൾ..
December 6, 2018
ചില രാത്രികളുണ്ട് അത്ര മേൽ നിശബ്ദമായി കടന്നു പോകുന്നവ..
മെറ്റൽ അടർന്നു തെറിക്കുന്ന തീവണ്ടി പാലങ്ങളിൽ
മഞ്ഞു പുതഞ്ഞു കിടക്കും.
കനലിടങ്ങളിൽ ചൂട് കായുമ്പോൾ പൊള്ളിയടർന്ന സ്വപ്‌നങ്ങൾ
കുമിളകളായി നുരഞ്ഞു പൊങ്ങും.
അപരിചതമായ ഏതോ താളം കിത്താബിന്റെ
ഇതൾ കരിച്ചു മറുപുറത്തെത്തും.
വെട്ടിനിർത്തിയ കുറ്റിച്ചെടികൾ അലങ്കാരത്തിന്റെ
അലമുറയൊച്ചകൾ ഇലകൾക്കിടയിൽ ഒളിപ്പിച്ചു,
തിളങ്ങുന്ന ബൾബുകളെ മാറോടണക്കും.
ആരുടെയോ നേരിടങ്ങളെ ചെത്തിയെടുത്തു മുളകുപൂശിയ കഷ്ണങ്ങൾ കടിച്ചെടുത്തു പുളിച്ചിറക്കും
തട്ടിപ്പറിക്കാൻ കൊതിച്ച കളിപ്പാട്ടം പോലെ
അവന്റെ സ്വകാര്യത, കണ്ണുകളിൽ വെട്ടം നിറക്കും..
ചോന്ന സുവർണ്ണ ചില്ലുകോപ്പകൾ വെറുതെ
മുട്ടിയിടിച്ചു പോറലുകൾ വരുത്തും.
ഞാൻ ഇടങ്ങൾ കേട്ടുമടുത്ത ചുവരുകൾ
കാതുകൾ കൊട്ടിയടക്കും.
അപ്പോഴേക്കും പാതിയെഴുതിയ കവിത
മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന കാമുകനെ
തേടി പടിയിറങ്ങിയിട്ടുണ്ടാവും..
പിന്നെയും ഊഴം കാത്തു, ഭംഗി വാക്കുകൾ തിരഞ്ഞു
ഉറക്കമുറ്റിയ കണ്ണും പാതിച്ചത്ത ചിരിയിലും ഉണർന്നിരിക്കുന്നൊരുവൾ,
വേഗം കുറഞ്ഞ ഘടികാരസൂചികളോട് പല്ലിറുമ്മുന്നു !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ